OUR PROJECT

പഞ്ചായത്ത് ജെട്ടി......... സംഗ്രഹം.
എറണാകുളം പട്ടണത്തിന് പടിഞ്ഞാറ് മാറി വെള്ളത്താൽ ചുറ്റപ്പെട്ട, പതിനഞ്ച് കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഒരു ചെറിയ ദ്വീപിലാണ് കഥ നടക്കുന്നത്.

കുടുങ്ങാശ്ശേരി പഞ്ചായത്ത് ഇവിടെ ഭരണം നടത്തുന്നു. പ്രസിഡണ്ട് വനിതയാണ്. വൈസ് പ്രസിഡണ്ട്, Hs¡ എന്ന് വിളിപ്പേരുള്ള ചന്ദ്രദാസിൻ്റെ ( നായകൻ) നേതൃത്യത്തിൽ സാമാന്യം ഭേദപ്പെട്ട രീതിയിൽ ഭരണം നടത്തുന്ന ഒരു ഭരണസമിതിയും, പ്രതിപക്ഷ നേതാവായ വല്ലഭൻ്റെ (പ്രതിനായകൻ) കീഴിൽ ശക്തമായ ഒരു പ്രതിപക്ഷവും ഇവിടെയുണ്ട്.

കുടുങ്ങാശ്ശേരി പ്രദേശത്തേയും എറണാകുളം ടൗണിനേയും ബന്ധിപ്പിയ്ക്കുന്ന ഏക യാത്രാസൗകര്യം ജങ്കാറാണ്. ദ്വീപിനകത്ത് ഇതുവരേയും ബസ്സ് സർവ്വീസ് ആയിട്ടില്ല. ഓട്ടോയിലും, ജീപ്പിലുമൊക്കെയായി വലിയ ബുദ്ധിമുട്ടുകൾ സഹിച്ചാണ് ആളുകൾ നാട്ടിൽ യാത്രകൾ ചെയ്യുന്നത്.

രണ്ട് സുപ്രധാന കാര്യങ്ങൾക്ക് വേണ്ടി ഇവിടത്തുകാർ ഇപ്പോൾ സമരത്തിലാണ്. ഒന്ന്, ഇവിടെ ഒരു ബസ്സ് സർവീസ്സ് ആരംഭിയ്ക്കണം, മറ്റൊന്ന് ഒരു പൊതു ശ്മശാനവും വേണം. ഇത് രണ്ടും പ്രാവർത്തികമായി മാറുന്നതാണ് അടിസ്ഥാനപരമായി സിനിമയുടെ ഇതിവൃത്തം. നർമ്മരസപ്രധാനങ്ങളായ സന്ദർഭങ്ങളിലൂടെയുള്ള ഒരു യാത്രയാണ് ''പഞ്ചായത്ത് ജെട്ടി''. ബസ്സ് സർവ്വീസിന് വേണ്ടിയുള്ള പ്രതിപക്ഷത്തിൻ്റെ സമരം

ശക്തമാവുന്നതോട് കൂടി നായകൻ Hs¡ പ്രതിസന്ധിയിലാവുന്നു. തൻ്റെ പാർട്ടിയെ മറികടന്ന് സ്വന്തം റിസ്കിൽ ബസ്സെടുത്ത് സർവ്വീസ് നടത്താൻ അയാൾ തീരുമാനിയ്ക്കുന്നു. തറവാട് വീടിൻ്റെ ആധാരം ഈട് വച്ച് അയാൾ ബാങ്കിൽ നിന്നും ലോണെടുത്ത് ബസ്സ് വാങ്ങി പ്രതിപക്ഷത്തെ ഞെട്ടിച്ചു. കൃത്യമായി ലോൺ അടയ്ക്കാൻ കഴിഞ്ഞാൽ ഒടുവിൽ സ്വന്തം പേരിൽ ഒരു ബസ്സുണ്ടാവുകയും, പറയാൻ ഒരു തൊഴിലുണ്ടാവുകയും ചെയ്യുമല്ലോ എന്നാണയാൾ കരുതിയത്. തുടക്കം ഗംഭീരമായെങ്കിലും പോകെപ്പോകെ ബസ്സ് സർവ്വീസ് നഷ്ടത്തിൽ കലാശിയ്ക്കുന്നു. പ്രതിപക്ഷ അംഗങ്ങളുടെ നിസ്സഹകരണവും, എതിർപ്പും ശക്തമാകുന്നതോടുകൂടി Hs¡ യുടെ ശക്തി ചോരുന്നു, അയാൾക്ക് മുമ്പിൽ പ്രതിസന്ധികൾ ഒന്നൊന്നായി വന്നു ചേരുന്നു.

അതിനിടെ സിനിമയുടെ ആദ്യ പകുതിയിലുടനീളം കയ്യിൽ യൂറിൻ ബാഗും തൂക്കി നടന്നിരുന്ന നിത്യരോഗിയായ ബാലൻ എന്നയാൾ ബസ്സിൽ നിന്നും വീണ്, ചികിത്സയിലിരിയ്ക്കെ മരിച്ചു പോയി. മൃതദ്ദേഹം സംസ്കരിയ്ക്കുന്നതിനായി വഞ്ചിയിൽ കൊണ്ടു പോകുമ്പോൾ (അവിടെ ഒരു ശ്മശാനമില്ല, പച്ചാളത്ത് കൊണ്ട് പോകണം ) നടുപ്പുഴയിൽ വച്ച് വഞ്ചി മറിഞ്ഞ് ശവം ഒഴുക്കിൽപ്പെടുന്നു. ബോഡി വെള്ളത്തിൽ നഷ്ടപ്പെടുന്നു. ഈ സംഭവത്തോട് കൂടി ''ശ്മശാന'' ത്തിന് വേണ്ടിയുള്ള മുറവിളികൾക്ക് പ്രതിപക്ഷം ആക്കം കൂട്ടുന്നു.

അതേത്തുടർന്ന്, രണ്ടാം പകുതിയിൽ പ്രതിപക്ഷം ജനങ്ങളെ അണിനിരത്തി തീവ്രസമരത്തിലേയ്ക്ക് കടക്കുന്നു. ഒടുക്കം ഗത്യന്തരമില്ലാതെ പഞ്ചായത്തിന് ശ്മശാനം എന്ന അടിയന്തര ആവശ്യം അംഗീകരിയ്ക്കേണ്ടതായി വരുന്നു.അവർ തിരക്കുകളെല്ലാം മാറ്റി വച്ച് ശ്മശാനം പണിയാൻ തീരുമാനിയ്ക്കുന്നു.

പ്രതിപക്ഷം ഒരേ സമയം ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുകയും, ഭരണപക്ഷം അത് നടപ്പിലാക്കുന്നു എന്ന് വരുമ്പോൾ നടത്താതിരിയ്ക്കാനുള്ള പരിപാടികൾ ആസൂത്രണം ചെയ്ത് അവരെ ദ്രോഹിച്ചു കൊണ്ടിരിയ്ക്കുകയും ചെയ്യുന്നു.

എല്ലാ കുതന്ത്രങ്ങൾക്കും നേതൃത്വം നൽകുന്ന വല്ലഭൻ എന്ന പ്രതിപക്ഷ നേതാവ്, ശ്മശാന സമർപ്പണത്തിൻ്റെ തലേ ദിവസം രാത്രി ഒരു പ്രത്യേക സാഹചര്യത്തിൽ വച്ച് മരണപ്പെടുന്നു.

അതേത്തുടർന്ന്, പിറ്റേ ദിവസം നടക്കാനിരിയ്ക്കുന്ന ശ്മശാന സമർപ്പണം വല്ലഭൻ്റെ ബോഡി സംസ്കരിച്ചു കൊണ്ട് നടത്തപ്പെടുന്നു. പ്രസ്തുത ചടങ്ങിന് വേണ്ടി കെട്ടി ഉയർത്തിയ വേദിയിൽ, വൻ ജനാവലിക്ക് മുമ്പിൽ അയാളുടെ അനുശോചന യോഗം നടക്കുകയാണ്.

നാടിന് വേണ്ടി ഒന്നും ചെയ്യാത്ത ദുഷ്ടനായ ഒരു രാഷ്ട്രീയ നേതാവിനെ വാനോളം പുകഴ്ത്തുന്ന അനുശോചന യോഗം വർത്തമാന രാഷ്ട്രീയത്തിൻ്റെ കാപട്യത്തെയും, നെറികേടുകളെയും പരിഹസിയ്ക്കുന്നു.
CERTIFICATION